Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ചെറുവണ്ണൂരിലുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.
പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ല. തുടർന്ന് നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. സോനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കൊല്ലം: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കണ്ണൂർ സ്വദേശിനായ ശരണ്യയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് വീട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റ് ചെയ്തു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) മരിച്ച സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു. കഴിഞ്ഞ 16നാണ് ഒമ്പതു മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആശുപത്രികളിലെ ചികിത്സാ പിഴവിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചത്.
NRI
ഷിക്കാഗോ: ഫെയ്സ്ബുക് മാർക്കറ്റ് പ്ലേസ് വഴിയുള്ള ഒരു പഴയ ട്രക്ക് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്, ആറ് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 19കാരൻ പിടിയിലായി.
ഷിക്കാഗോയിലെ വെസ്റ്റ്മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് (Nedas Revuckas) ആണ് അറസ്റ്റിലായത്. 30കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാർട്മെന്റിൽ വച്ചാണ് പ്രതി കൊലപ്പെടുത്തിയത്.
യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനായി ഇയാൾ അപ്പാർട്മെന്റിന് തീയിടുകയും വീട്ടിലെ വളർത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു.
എലിസയുടെ ഭർത്താവ് വിറ്റ 1994 മോഡൽ ഫോർഡ് റേഞ്ചർ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാൽ വാഹനത്തിൽ അതൃപ്തനായിരുന്ന ഇയാൾ, ലൈസൻസ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
കൊലപാതകം, കവർച്ച, തീയിടൽ, മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ ഡ്യൂപേജ് കൗണ്ടി ജയിലിലാണ്.
Kerala
കൊച്ചി: ഗര്‍ഭിണിയായ യുവതിയെ സ്റ്റേഷനില്‍ മര്‍ദിച്ച നോര്‍ത്ത് സ്റ്റേഷൻ മുൻ സിഐ പ്രതാപ ചന്ദ്രനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത നിലവിലെ എസ്എച്ച്ഒയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
വകുപ്പുതല നടപടിക്കു വിധേയമാക്കി പ്രതാപ ചന്ദ്രനെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തെങ്കിലും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന നിയമപരമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ എസ്എച്ച്ഒ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പോലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക.
ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ?. ഇതാണോ നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷൻ ?. എന്തൊരു പരാജയമാണ് മുഖ്യമന്ത്രി, നിങ്ങളും നിങ്ങളുടെ സര്‍ക്കാരും.
രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.
തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. പിണറായി വിജയന് എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒന്‍പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം.
നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പോലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ നിങ്ങളുടെ പോലീസ് ക്രൂരമായി ആക്രമിക്കുന്നത്.
ടിപി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടുംക്രിമിനലായ കൊടി സുനി ഉള്‍പ്പെടെയുള്ള ക്രിമിനലുകളില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഡിഐജി പ്രവര്‍ത്തിക്കുന്നതും ഇതേ പിണറായി വിജയന് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. പോലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
കൊച്ചി: പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.
2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പരിഭ്രാന്തിയിലായ യുവതി കരയുന്നതിനിടെയാണ് ഇയാൾ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.
ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് ഇയാൾ.
നേരത്തെ, വഴിയരികിൽ നിന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിയെ മർദിച്ചയാളാണ് പ്രതാപചന്ദ്രൻ.
NRI
ടെക്സസ്: ഗർഭിണി വെടിയേറ്റ് മരിച്ച കേസിൽ ആർലിംഗ്ടൺ പോലീസും യുഎസ് മാർഷൽസും ചേർന്ന് മാലിക് മൈനറെ (29) അറസ്റ്റ് ചെയ്തു. നവംബർ 12ന് ഇന്റർസ്റ്റേറ്റ് 20ൽ വച്ചുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വെടിവയ്പിൽ മരിച്ച 29 വയസുകാരിയായ ബ്രേ'ഏഷ്യ ജോൺസൺ ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവും മരിച്ചു. യുവതിയുടെ കാമുകനും ഗുരുതരമായി പരിക്കേറ്റിരുന്നു.
യുവതിയുടെ മുൻ കാമുകനാണ് മൈനർ. ഇയാൾ യുവതി സഞ്ചരിച്ച വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. നിലവിൽ പ്രതി ആർലിംഗ്ടൺ സിറ്റി ജയിലിലാണ്.
Kerala
തൃശൂർ: വരന്തരപ്പള്ളിയിലെ ഗർഭിണിയുടെ മരണത്തിൽ ഭർതൃമാതാവും അറസ്റ്റിൽ. ആറ് മാസം ഗർഭിണിയായിരുന്ന അർച്ചന(20)യാണ് പൊള്ളലേറ്റ് മരിച്ചത്.
അർച്ചനയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഷാരോണിന്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭർതൃപീഡനത്തിൽ മനംനൊന്താണ് അർച്ചന ജീവനൊടുക്കി എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അതേസമയം, അർച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ല. അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്.
ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
മനയ്ക്കലക്കടവ് വെളിയത്തുപറമ്പില് ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. ബുധനാഴ്ച വൈകിട്ട് നാലിന് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
Kerala
തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ.
വരന്തരപ്പിള്ളി സ്വദേശി അർച്ചനയുടെ മൃതദേഹം ബുധനാഴ്ച വീടിന് സമീപത്തെ കനാലിലാണ് കണ്ടെത്തിയത്. അർച്ചനയുടെ അച്ഛന്റെ പരാതിയിലാണ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹശേഷം ഷാരോൺ അർച്ചനയെ മർദിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്.
വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് വീടിന് സമീപത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
Kerala
തൃശൂർ: വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അർച്ചന(20)ആണ് മരിച്ചത്.
ഭർതൃവീടിന് സമീപത്തെ കാനയിൽ പൊള്ളലേറ്റ നിലയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വൈകിട്ട് നാലിന് വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗനവാടിയില്‍ നിന്ന് കൊണ്ടുവരാനായി പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.
അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആണ് ഷാരോണിനെ കസ്റ്റഡിയില്‍ എടുത്തത്. പെയിന്റിംഗ് തൊഴിലാളി ആണ് ഷാരോണ്‍. ഇയാൾ അര്‍ച്ചനയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ടു മരണം. കീവിൽ ആറു പേരും തെക്കൻ യുക്രെയ്നിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കൻ യുക്രെയ്നിലെ കൊർനൊമോർസ്കിൽ ഊർജ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഒരു ഗർഭിണിയും മൂന്നു കുട്ടികളുമുൾപ്പെടെ 34 പേർക്കു പരിക്കേറ്റു. റഷ്യൻ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
റഷ്യ തൊടുത്ത ഭൂരിപക്ഷം ഡ്രോണുകളും മിസൈലുകളും യുക്രെയ്ൻ തകർത്തു. എന്നാൽ 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ ഒൻപതു ജില്ലകളിലായി അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ കെട്ടിട സമുച്ചയങ്ങൾ, ചികിത്സാ കേന്ദ്രം, ഭരണനിർവഹണ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചെന്ന് അധികൃതർ അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ യുവതി തല്ലിക്കൊന്നു. ഗോപാൽപൂർ ഗ്രാമത്തിലാണ് സംഭവം.
രംഗ്പുർ ഗ്രാമവാസിയായ രജനി കുമാരി(21)യാണ് കൊല്ലപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് രജനി കുമാരിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് സച്ചിൻ എന്ന യുവാവുമായി രജനി കുമാരിയുടെ വിവാഹം നടന്നത്. രജനിയുടെ ഭർത്താവ്, സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവർ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ മിതാസ് പറഞ്ഞു.
എന്നാൽ പണം നൽകാത്തതിനെ തുടർന്ന് പ്രതികൾ വെള്ളിയാഴ്ച യുവതിയെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ രജനി മരിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ രജനിയുടെ അമ്മ സുനിതാ ദേവി ശനിയാഴ്ച ഒഞ്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രജനിയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എഎസ്പി മിതാസ് പറഞ്ഞു.